കൊച്ചി: സൈബര്‍ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ തടയുന്നതിന്റെ ഭാഗമായി സംസ്ഥാനവ്യാപകമായി ഓപ്പറേഷന് സൈഹണ്ട് 2.0 എന്നപേരില്‍ നടത്തിയ സ്പെഷല്‍ ഡ്രൈവില്‍ അറസ്റ്റിലായത് 167 പേര്. 463 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. 1,220 റെയ്ഡുകള്‍ നടത്തുകയും 227 പേര്‍ക്കു നോട്ടീസ് നല്‍കുകയും ചെയ്തു. 324 ഉപകരണങ്ങളാണു പിടിച്ചെടുത്തത്.
ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകളും ബാങ്കിംഗ് സംവിധാനങ്ങളും ദുരുപയോഗം ചെയ്തു നടക്കുന്ന സൈബര്‍ തട്ടിപ്പുകള്‍ക്ക് പിന്തുണ നല്കുന്ന ശൃംഖലകളെ കണ്ടെത്തുകയും തടയുകയും ചെയ്യുകയാണ് സ്പെഷല്‍ ഡ്രൈവിന്റെ ലക്ഷ്യം. ഇന്റലിജന്‍സ് വിശകലനത്തിന്റെ അടിസ്ഥാനത്തില്‍ 422 മ്യൂള്‍ ബാങ്ക് അക്കൗണ്ടുകള്‍ കണ്ടെത്തുകയും 670 പേര് ചെക്കു വഴി പണം പിന്‍വലിക്കുന്ന കേസുകളിലും 263 പേര് എടിഎം പിന്‍വലിച്ച കേസുകളിലും ഉള്‍പ്പെട്ടതായും കണ്ടെത്തി
ദേശീയ സൈബര്‍ ക്രൈം റിപ്പോര്‍ട്ടിംഗ് പോര്‍ട്ടല്‍ വഴി ലഭ്യമായ പരാതികളും സാമ്പത്തിക ഇന്റലിജന്‍സും വിശകലനം ചെയ്താണു പരിശോധനകള്‍ ആസൂത്രണം ചെയ്തത്. ചെക്ക് വഴിയും എടിഎം വഴിയും തട്ടിപ്പിലൂടെ ലഭിച്ച പണം പിന്‍വലിക്കുന്നവരെയും മ്യൂള്‍ ബാങ്ക് അക്കൗണ്ടുകള്‍ നല്കുന്നവരെയും ലക്ഷ്യമിട്ടായിരുന്നു റെയ്ഡുകളും തുടര്‍നടപടികളും.
ജാഗ്രത പാലിക്കണം
സൈബര്‍ സുരക്ഷ ഉറപ്പാക്കുന്നതിനായി പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് സൈബര്‍ പോലീസ് അറിയിച്ചു. ഒടിപി, പിന്, സിവിവി, പാസ്വേഡ് തുടങ്ങിയ ബാങ്ക് വിവരങ്ങള്‍ ഒരിക്കലും മറ്റാരുമായും പങ്കുവയ്ക്കരുത്. സംശയകരമായ ലിങ്കുകളില്‍ ക്ലിക്ക് ചെയ്യരുത്. പരിചയമില്ലാത്ത വര്‍ക്ക് ഫ്രം ഹോം അല്ലെങ്കില്‍ ടാസ്ക് അടിസ്ഥാനത്തിലുള്ള ഓഫറുകളില്‍ ജാഗ്രത പാലിക്കണം.
ഓരോ അക്കൗണ്ടിനും വ്യത്യസ്തവും ശക്തവുമായ പാസ്വേഡുകള് ഉപയോഗിക്കുകയും ടു ഫാക്ടര്‍ ഓഥന്റിക്കേഷന്പോലുള്ള സുരക്ഷാസംവിധാനം സജീവമാക്കുകയും ചെയ്യണം. സംശയകരമായ സൈബര്‍ സംഭവങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടന്‍ 1930 എന്ന ഹെല്പ്ലൈന് നമ്പറിലോ https://cybercrime.gov.in എന്ന വെബ്സൈറ്റ് വഴിയോ പരാതി നല്‍കണമെന്നും പോലീസ് അറിയിച്ചു.